പറശിനി മടപ്പുര മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് തിങ്കളാഴ്‌ച രാവിലെ 9.46 നും 10.16 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കൊടിയേറുമെന്ന് മടപ്പുര കുടുംബാംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിനു ആരംഭം കുറിക്കും. ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രത ശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ
ശ്രീകോവിലിൽ സമർപ്പിക്കുo.
തുടർന്ന് വൈകുന്നേരം 3 മണിമുതൽ മലയിറക്കൽ കർമ്മവും,3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുo.ഇതോടു കൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ചവരവുകൾ പ്രവേശിക്കുo.
മുത്തപ്പ സന്നിധിയിൽസന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുo.
ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കുo.ഡിസംബർ 3 ന് പുലർച്ചെ 5:30 ന് തിരുവപ്പന ആരംഭിക്കുo.
രാവിലെ 10 മണിയോടുകൂടി തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നും വന്ന കാഴ്ച്‌ച വരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയക്കും .ഡിസംബർ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.തുടർന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്.
ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ 5,6 തീയ്യതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി കഥകളിയും,ഡിസംബർ 7 രാത്രി 10 മണിക്ക് പത്മശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽ പാവക്കൂത്തും ഉണ്ടായിരിക്കുന്നതാണ്.
ഉത്സവത്തിന് കരിമരുന്ന് പ്രയോഗം ഒഴിവാക്കിയിട്ടുണ്ട്. മടപ്പുരയിൽ നിന്നും മുത്തപ്പൻ്റെ പ്രസാദമായി പയർ, തേങ്ങാപ്പൂൾ, ചായ എന്നിവയാണ് പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യുന്നത്.
അരവണ പായസം മുത്തപ്പൻ്റെ പ്രസാദമായി നല്കുന്നില്ല.പുറത്ത് നിന്നും എത്തി പായസം വിലക്കുന്നവരോട് ശ്രീ മുത്തപ്പൻ്റെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. കോലധാരി ആൾ ദൈവമായി പ്രത്യക്ഷപ്പെടുന്നത് മടപ്പുര ക്കെതിരായ നീക്കമായതിനാൽ മടയൻ നടപടി എടുത്തിട്ടുണ്ട് .കോലാധാരിയോട് കോലം കെട്ടേണ്ടായെന്ന് മടയൻനിർദ്ദേശം നല്കിയിട്ടുണ്ട് .ഇതോടനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തിൽ പി എം വിനോദ് കുമാർ, പി സജീവൻ, ശരത് പ്രമോദ്, പി എം സുജിത്ത് കുമാർ, ടി എം സുജിത്ത് എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.