മാടായി കോളേജില്‍ നിയമനം നല്‍കാനായി ബന്ധുവായ സിപിഎം പ്രവർത്തകനില്‍ നിന്നും കോഴ വാങ്ങിയെന്ന വിവാദത്തില്‍ എം കെ രാഘവൻ എംപിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസുകാർ.
സ്വന്തം പാർട്ടിയെ വിറ്റ് കാശാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പ്രതിഷേധം നടത്തി.
വൈകിട്ട് കുഞ്ഞിമംഗലത്തെ എംകെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. വീടിന് മുന്നിലെത്തിയ പ്രവർത്തകർ എംപിയുടെ കോലം കത്തിച്ചു. രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നും കൂട്ടരാജി വച്ച പ്രവർത്തകരും പരസ്യപ്രതിഷേധം നടത്തുന്നുണ്ട്.
മാടായി കേളേജിലെ ചെയർമാൻ പദവി ദുരുപയോഗപ്പെടുത്തി ബന്ധുവായ സിപിഎം അനുഭാവി ധനേഷില്‍ നിന്നും പണം വാങ്ങി നിയമനം നല്‍കിയെന്നാണ് എംപിക്കെതിരായ ആരോപണം. എന്നാല്‍ തന്നെ മോശക്കാരനാക്കാൻ ശ്രമിക്കുകയാണെന്നാണ് എംപിയുടെ വാദം. ഇതിനെ തള്ളി ഉദ്യോഗാർത്ഥി ടി വി നിധീഷ് രംഗത്തെത്തിയിരുന്നു.
എം കെ രാഘവൻ പറയുന്നത് കള്ളമാണെന്നും ഇന്റർവ്യൂവിന്റെ പേരില്‍ 10 ലക്ഷവും ജോലി ലഭിച്ചാല്‍ വീണ്ടും 5 ലക്ഷം രൂപയും വാങ്ങിയാണ് മാടായി കോളേജില്‍ നിയമനം നടക്കുന്നതെന്നും ടി വി നിധീഷ് ആരോപിച്ചിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.